ഇസ്ലാമബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ശേഷം പാകിസ്ഥാൻ ക്രിക്കറ്റിൽ തർക്കങ്ങളുടെ പെരുമഴയാണ്. പല മുൻ താരങ്ങളും ടീമിനെതിരെ രംഗത്തെത്തുകയാണ്. അതിനിടെയാണ് ടീമിനെ പഴിച്ച് മുൻ പാക് നായകൻ മുഹമ്മദ് യൂസഫ് രംഗത്ത് വന്നത്.
2021ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ നേടിയ 10 വിക്കറ്റിന്റെ വമ്പൻ വിജയമാണ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ തകർച്ചയ്ക്കും പ്രതിസന്ധികൾക്കും തുടക്കമിട്ടതെന്ന വിചിത്ര വാദവുമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. അന്നത്തെ വിജയത്തിന് ശേഷം താരങ്ങളുടെ ഉള്ളിൽ വന്ന അഹങ്കാരവും ഈഗോയുമാണ് ടീമിനെ ഇന്നത്തെ ദുരവസ്ഥയിൽ എത്തിച്ചത് എന്നാണ് സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് യൂസഫ് പറഞ്ഞത്.
‘2021ൽ ഇന്ത്യക്കെതിരെ നേടിയ ആ വിജയം ഞങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ മത്സരത്തിന് ശേഷം കാര്യമായ എന്തോ വലിയ നേട്ടം കൈവരിച്ചുവെന്ന് കളിക്കാർ വിചാരിക്കാൻ തുടങ്ങി. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അവർക്ക് ധാരണയില്ലാതായി. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ എപ്പോഴും വിനയമുള്ളവരായിരിക്കണം. എന്നാൽ കോളർ ഉയർത്തി അഹങ്കാരത്തോടെ പെരുമാറാൻ തുടങ്ങിയാൽ പ്രശ്നങ്ങൾ ഉടലെടുക്കും. അത് തന്നെയാണ് പാകിസ്ഥാൻ ക്രിക്കറ്റിലും സംഭവിച്ചത്.’- യൂസഫ് ആരോപിക്കുന്നു.














