തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ പി.വി. അൻവറിന് സർക്കാർ ബോർഡ്-ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു. 12 ക്രിമിനൽ കേസുകളിൽ അൻവർ പ്രതിയാണെന്നാണ് കൂട്ടായ്മയുടെ ആരോപണം.
കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് പണം തട്ടിയതായും പരിസ്ഥിതി നാശമുണ്ടാക്കുന്ന രീതിയിൽ തടയണ നിർമിച്ചതായും കൂട്ടായ്മ ആരോപിച്ചു. കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സർക്കാർ സ്ഥാനങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതായി ദേശീയ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.



