കോട്ടയം: മാസപ്പടി കേസിൽ ഉണ്ടായിരിക്കുന്ന നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വിഷയത്തിലെ പോരാട്ടം എളുപ്പമായിരുന്നില്ലെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മൂന്ന് വർഷം മുമ്പ് താൻ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും സംസ്ഥാന വിജിലൻസ് അല്ലെങ്കിൽ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം നിയമസഭയിൽ ആദ്യം ഉന്നയിച്ചപ്പോൾ താൻ പച്ചക്കള്ളം പറയുകയാണെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയായാണ് തനിക്കെതിരെ വിജിലൻസ് കേസ് എടുത്തതെന്നും എന്നാൽ പിന്നീട് ആ കേസിൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നും കുഴൽനാടൻ ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷം അഴിമതിയുടെയും കൊള്ളയുടെയും കാലമായിരുന്നുവെന്നും കരിമണൽ ഇടപാടിലൂടെ പിണറായി വിജയനും കുടുംബവും വലിയ തോതിൽ പണം സമ്പാദിച്ചെന്നുമാണ് മാത്യു കുഴൽനാടന്റെ ആരോപണം. അഴിമതിപ്പണത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ അധികാരത്തിലിരുന്ന കാലത്ത് ഇത്തരം അഴിമതികൾക്ക് വഴിയൊരുക്കിയെന്നും അതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടായതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.














