ആലപ്പുഴ: എഴുപുന്നയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ (15) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
കുമ്പളങ്ങി ഒ.എൽ.എഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു നാദിറ. ഓണപ്പരീക്ഷയുടെ ഫലം പുറത്തുവന്നതിന് പിന്നാലെ വാർഷിക പരീക്ഷയിലെ പഠനഫലത്തെക്കുറിച്ചുള്ള ആശങ്കയാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി അരൂർ പൊലീസ് അറിയിച്ചു. എന്നാൽ മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
അരൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം അരൂക്കുറ്റി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മാതാവ്: സെലീന. സഹോദരി: മുനീറ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)















