അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗുജറാത്തിൽ 22കാരിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ്. സർക്കേജ് സ്വദേശി സോഫിയ ഫറൂഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), ഹാബിൽ ഫറൂഖ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടേത് റോഡപകടത്തിലെ മരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഓഗസ്റ്റ് 12ന് രാത്രി സഹോദരനായ ഹാബിലിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ അജ്ഞാത വാഹനം പിന്നിൽ ഇടിച്ചതായാണ് ആദ്യം പ്രതികൾ പൊലീസിനെ അറിയിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സോഫിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഓഗസ്റ്റ് 13ന് മരിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് മരണം വാഹനാപകടത്തെ തുടർന്നല്ലെന്ന് പൊലീസ് കണ്ടെത്തിയത്. സർക്കേജിലെ ഗെൽജിപുരയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് സോഫിയയെ എത്തിച്ച ശേഷം ഹാബിൽ ചുറ്റികകൊണ്ട് തലയ്ക്ക് മൂന്ന് തവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ചുറ്റിക സ്ഥലത്തെത്തിച്ചതെന്നും പൊലീസ് പറഞ്ഞു. പിതാവ് മുഹമ്മദ് ഫറൂഖും കൊലപാതകത്തിന് സഹായിക്കാൻ സ്ഥലത്തുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം റോഡിലെത്തിച്ച് അപകടത്തിൽ മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
മൂന്ന് മാസം മുമ്പാണ് സോഫിയയും ആൺസുഹൃത്തും ഒന്നിച്ചുള്ള വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നാലെ പിതാവും സഹോദരനും യുവതിയെ താക്കീത് ചെയ്യുകയും മറ്റുള്ളവരുമായി സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ സൽപ്പേര് സംരക്ഷിക്കാനെന്ന പേരിൽ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായാണ് പൊലീസ് പറയുന്നത്.
ജുഹാപുരയിലെ ഒരു ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട സോഫിയ. പ്രതികളായ പിതാവും സഹോദരനും ഫാബ്രിക്കേഷൻ ബിസിനസ് നടത്തിവരികയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.




