തൃശൂര്: ഗുരുവായൂർ നഗരത്തിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഒഴുകുന്ന തോടുകൾ മാലിന്യക്കൂമ്പാരമായി മാറിയതോടെ ഗുരുതര പരിസ്ഥിതി പ്രശ്നം. നഗരത്തിലെ പ്രധാന ജലസ്രോതസുകളായ വലിയ തോടിലും ചെറിയ തോടിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ജൈവമാലിന്യങ്ങൾ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്.
തോടുകളുടെ ഇരുകരകളിലുമായി താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെയും മാലിന്യപ്രശ്നം ബാധിച്ചു. കൊതുകുശല്യവും ദുർഗന്ധവും വർധിച്ചതോടെ ആരോഗ്യഭീഷണിയും ഉയർന്നിരിക്കുകയാണ്. സാധാരണയായി നഗരസഭാ ആരോഗ്യവിഭാഗം ആഴ്ചതോറും തോടുകൾ ശുചീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി ശുചീകരണം മുടങ്ങിയതാണ് സ്ഥിതി ഇത്രയും രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മാലിന്യം ശേഖരിച്ച് നീക്കം ചെയ്യാൻ ആവശ്യമായ വാഹനങ്ങളുടെ അഭാവമാണ് ശുചീകരണം മുടങ്ങാനുള്ള പ്രധാന കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. നഗരസഭയുടെ മൂന്ന് വാഹനങ്ങൾ നിലവിൽ തകരാറിലാണെന്നും വാടകയ്ക്ക് വാഹനങ്ങൾ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു പറഞ്ഞു.
രണ്ടുമാസം മുമ്പ് തോടിന്റെ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ തന്നെ മാലിന്യം കരയിലേക്ക് കോരി മാറ്റിയിരുന്നു. എന്നാൽ മാലിന്യം നീക്കം ചെയ്യാൻ നഗരസഭയ്ക്ക് വാഹനം ലഭിക്കാത്തതിനാൽ തുടർനടപടി ഉണ്ടായില്ല. പിന്നീട് മഴ ശക്തമായതോടെ കരയിൽ കൂട്ടിയിട്ടിരുന്ന മാലിന്യം വീണ്ടും തോട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ നഗരസഭയിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും കൗൺസിലർ പറഞ്ഞു. കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചതിനെ തുടർന്ന് അടിയന്തരമായി പരിഹാരം കാണുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഉറപ്പ് നൽകിയതായും നൗഷാദ് വ്യക്തമാക്കി.
ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരത്തിലെ ജലസ്രോതസുകൾ മാലിന്യവാഹിനികളായി മാറുന്നത് തടയാൻ അടിയന്തരമായി തോടുകൾ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




