കൊച്ചി: ഗൗതം അദാനി തുടക്കം കുറിച്ച ‘വന്ദേ ഭാരതം’ സംരംഭത്തിന്റെ മൂന്ന്, നാല്, അഞ്ച് എപ്പിസോഡുകളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഒൻപത് സ്റ്റാർട്ടപ്പുകൾ തങ്ങളുടെ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. കേരളം, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഈ സ്റ്റാർട്ടപ്പുകൾ വാട്ടർ-ടെക്, കാലാവസ്ഥ, അഗ്രി-ടെക്, വിദ്യാഭ്യാസം, ഹെൽത്ത്‌ടെക് എന്നീ മേഖലകളിൽ നിന്നുള്ളവരാണ്.
മികച്ച സംരംഭങ്ങൾക്ക് വന്ദേ വിങ്സ് അവാർഡുകൾ, മെന്റർഷിപ്പ്, സാമ്പത്തിക സഹായം എന്നിവ ലഭിച്ചു. ഇതിൽ പ്രൈമറി ഹെൽത്ത്‌ടെക്കിന് ഒരു കോടി രൂപയും, ഭൗമ്യ ഇന്നൊവേഷൻസിന് രണ്ട് മെന്റർമാരിൽ നിന്നായി രണ്ട് കോടി രൂപയും നിക്ഷേപമായി ലഭിച്ചു. ഗംഗാ സമതലങ്ങളിലെ ജലശുദ്ധീകരണം, ധാരവി പുനർവികസന പ്രോജക്റ്റ്, അദാനിയുടെ ആപ്പിൾ ഫാമുകൾ, എയർപോർട്ടുകൾ എന്നിവയിൽ തങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള പിന്തുണയും ഈ സംരംഭകർക്ക് മെന്റർമാർ വാഗ്ദാനം ചെയ്തു.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പ്രണവ് അദാനി, റൊസാനയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അങ്കുർ ദഹിയ, വെഞ്ചർ കാറ്റലിസ്റ്റ്സിന്റെ സഹസ്ഥാപകനും പ്രസിഡന്റുമായ ഡോ. അപൂർവ രഞ്ജൻ ശർമ്മ, കേഡിയ അഡ്വൈസറിയുടെ സ്ഥാപകനും ഡയറക്ടറുമായ വിജയ് കേഡിയ, ടെറ്റ്ര കോളേജ് ഓഫ് ബിസിനസിന്റെയും മാസ്റ്റേഴ്സ് യൂണിയന്റെയും സ്ഥാപകൻ പ്രഥം മിത്തൽ എന്നിവരടങ്ങിയ പാനലാണ് സംരംഭകരെ വിലയിരുത്തിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 26,000-ത്തിലധികം അപേക്ഷകരാണ് താഴെത്തട്ടിലുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വന്ദേ ഭാരതത്തിൽ പങ്കെടുത്തത്. പ്രമുഖ നടൻ രാജീവ് ഖണ്ഡേൽവാൾ ആണ് ഈ പരിപാടിയുടെ അവതാരകൻ. അദാനി ഗ്രൂപ്പ് നൽകുന്ന രണ്ട് കോടി രൂപ കാഷ് പ്രൈസ് ഉൾപ്പടെയുള്ള ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 17-ന് നടക്കും.












