തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടായിട്ടും പനി കേസുകളിൽ കാര്യമായ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിനം പതിനായിരത്തിലധികം പേരാണ് വിവിധ തരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് കണക്ക്.
ഇതിനിടെ ഇൻഫ്ലുവൻസ കേസുകളിലും കുത്തനെ വർധന രേഖപ്പെടുത്തി. ചൊവ്വാഴ്ച മാത്രം 147 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1,014 പേരിലാണ് രോഗം കണ്ടെത്തിയത്. ഇൻഫ്ലുവൻസ ബാധിച്ച് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. വിവിധ ജില്ലകളിലായി കുട്ടികളിലും പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുണ്ട്.
പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗികളെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പനി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ആവശ്യമായാൽ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിക്കുന്നു.












