വാഷിംഗ്‌ടൺ: നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഭരണം നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏകദേശം 4.75 ലക്ഷം രൂപ വരുന്നതാണ് ഈ തുക. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്‌ടേം കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഒരു ട്രില്യൺ ഡോളറിലധികം തുക എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് രാജ്യം അതിനുള്ള പണം സമ്പാദിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ തന്നെയാണ് സ്ഥാനാർഥിയെന്ന് കരുതി എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചു.
യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറാന് പിടിച്ചുനിൽക്കാനാകില്ലെന്നും ട്രംപ് ആരോപിച്ചു. ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുത്തനെ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കൽ, അതിർത്തി സുരക്ഷ ശക്തമാക്കൽ, മരുന്നുകളുടെ വില കുറയ്ക്കൽ എന്നിവയാണ് ട്രംപ് പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടിയത്. ഡെമോക്രാറ്റുകൾ വിജയിച്ചാൽ യുഎസ് കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ട്രംപ് പറഞ്ഞു. സ്വന്തം പാർട്ടിയുടെ നിലപാടുകളോട് വിയോജിപ്പുള്ള ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാന്റെ വീഡിയോ സന്ദേശവും പരിപാടിയിൽ പ്രദർശിപ്പിച്ചു.
അതേസമയം, അമേരിക്കയിൽ വിലക്കയറ്റം ഉയരുന്നതും ഇറാനുമായുള്ള യുദ്ധം തുടരുന്നതും വോട്ടർമാർക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ ജനപ്രീതി നിരക്ക് 30 ശതമാനത്തിലേക്ക് താഴ്ന്നതായും ഫലങ്ങൾ വ്യക്തമാക്കുന്നു. ഹൗസിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനങ്ങൾ.













