കട്ടാങ്ങൽ: കുടുംബപ്രശ്നത്തെ തുടർന്ന് രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കുന്നമംഗലം പൊലീസും ഫയർഫോഴ്സും ചേർന്ന് കീഴടക്കി. അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളെയും യുവാവിനെയും പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി.കുടുംബ പ്രശ്നത്തെ തുടർന്നാണ് അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത് ഡീസൽ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നു വിടുകയും ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കമ്പനി മുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം കുട്ടികളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
എഎസ്ഐ പി. സഫിയയുടെ നേതൃത്വത്തിലുള്ള പട്രോൾ സംഘം ഉടൻ സ്ഥലത്തെത്തി. എന്നാൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി. കുന്നമംഗലം സിഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവുമായി ഏകദേശം ഒരു മണിക്കൂറോളം സംസാരിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല.
തുടർന്ന് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സംഘം ചേർന്ന് വാതിൽ പൊളിച്ച് വീടിനകത്ത് പ്രവേശിച്ചു. യുവാവിനെ കീഴടക്കിയ ശേഷം കുട്ടികളെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ സിഐ കെ.പി. അഭിലാഷ് ഉൾപ്പെടെയുള്ള പൊലീസുകാർക്ക് പരുക്കേറ്റു.
സംഭവത്തിൽ യുവാവിനെതിരെ ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരവും രക്ഷാകർതൃത്വത്തിലുള്ള കുട്ടികളോട് ക്രൂരമായി പെരുമാറിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത് അറസ്റ്റ് ചെയ്തു.
സിഐ കെ.പി. അഭിലാഷ്, എഎസ്ഐ പി. സഫിയ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത്, ഹോംഗാർഡ് മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് വലിയൊരു ദുരന്തം ഒഴിവായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


