കൊല്ലം: ജാമ്യത്തിലിറങ്ങിയ ശേഷം 11 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര വിലങ്ങറ ഇലഞ്ഞിക്കൽ സ്വദേശി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിതിൻ.
2015ലായിരുന്നു കൊലപാതകം. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നിതിൻ ഒളിവിൽ പോവുകയായിരുന്നു. പനവേലി ഭാഗത്തെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഗംഗാ പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹേമന്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.പി. അലക്സ്, ബി. അജയൻ, സിപിഒമാരായ വിഷ്ണുദാസ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ നിതിനെ റിമാൻഡ് ചെയ്തു.















