ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. 7,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി 4,800 ട്രാഫിക് പൊലീസുകാരെയും ചുമതലപ്പെടുത്തി.
ചൈന, റഷ്യ, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ എത്തുന്നതിനാലാണ് സുരക്ഷ ശക്തമാക്കിയത്. സിസിടിവി ക്യാമറകൾക്ക് പുറമെ ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. വിവിഐപി വാഹനങ്ങളുടെ നീക്കം ജിപിഎസ് വഴി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സെപ്റ്റംബർ 11നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12നും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇരുനേതാക്കൾക്കും ചാണക്യപുരിയിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കുന്നത്. ഇവിടങ്ങളിൽ റഷ്യയുടെയും ചൈനയുടെയും സുരക്ഷാ സംഘങ്ങൾ ഇതിനകം എത്തിയിട്ടുണ്ട്.
ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് ചുറ്റും എൻഎസ്ജി, ഡൽഹി പൊലീസ്, എസ്പിജി, ഇന്റലിജൻസ് ബ്യൂറോ എന്നിവ സംയുക്തമായി സുരക്ഷ ഒരുക്കും. ഡൽഹിയിലെ 35 റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാളെ മുതൽ തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോട് പരമാവധി വർക്ക് ഫ്രം ഹോം അനുവദിക്കാനും ഡൽഹി സർക്കാർ നിർദേശം നൽകി.












