തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു മാധ്യമപ്രവർത്തകനെതിരെയോ ഏതെങ്കിലും മനുഷ്യനെതിരെയോ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ സാമൂഹിക സംസ്കാരത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖമുള്ളതും ഇല്ലാത്തതുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയുടെയും മാനുഷിക മൂല്യങ്ങളുടെയും പേരിലാണ് സംസാരിക്കുന്നതെന്നും സതീശൻ ചോദിച്ചു.
ജിജോ ജോൺ മുൻപ് നൽകിയ അന്വേഷണാത്മക വാർത്തകളോടുള്ള വൈരാഗ്യമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന ആരോപണം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകന്റെ ഔദ്യോഗിക കർത്തവ്യത്തെയും മരണത്തെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും സതീശൻ വ്യക്തമാക്കി.
എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


