ദുബായ്: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് മുസ്ലിം യൂത്ത് ലീഗ്. കേവലം കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനപ്പുറം കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കുന്നതാണ് പദ്ധതിയെങ്കിൽ അത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നത് പ്രായോഗിക കാര്യങ്ങളാകാം. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് വ്യക്തതക്കുറവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫും പിഎം ശ്രീ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ ഫറഫുദ്ദീൻ പിലാക്കൽ പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കാമെന്ന് ഒരു സർക്കാരും വ്യാമോഹിക്കേണ്ടതില്ലെന്നും ഭരണം മാറുന്നതിനനുസരിച്ച് നിലപാട് മാറ്റില്ലെന്നും അദ്ദേഹം എംഎസ്എഫ് ലീഡേഴ്സ് മീറ്റിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീണ്ടും സംസ്ഥാന സർക്കാരിന് കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു.
കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്നും അതുവഴി മാത്രമേ തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു.
കത്തിന് എന്ത് മറുപടി നൽകണമെന്നത് യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.













