ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെ ഇന്ത്യ വരവേൽക്കുന്നത് ഭാരത് മണ്ഡപത്തിലേക്കാണ്. ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യയുടെ ആഗോള നയതന്ത്രത്തിന്റെ കരുത്തായി മാറുകയാണ് ഭാരത് മണ്ഡപം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും അടക്കമുള്ള നേതാക്കളുടെ തന്ത്രപ്രധാന ചർച്ചകളുടെ വേദിയാകുന്നത് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ അത്യാധുനിക കെട്ടിടത്തിലാണ്.
123 ഏക്കറിൽ 2700 കോടി രൂപ ചെലവിലാണ് രാജ്യത്തെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായ ‘ഭാരത് മണ്ഡപം’ പ്രഗതി മൈതാൻ ഐടിപിഒ കോംപ്ലക്സിൽ നിർമിച്ചിരിക്കുന്നത്. ശംഖിന്റെ ആകൃതിയിലാണ് കൺവൻഷൻ സെന്ററിന്റെ നിർമാണം. മെഗാ ഹാളിന്റെ പ്രവേശനകവാടത്തിൽ രാജ്യാന്തര സോളർ അലയൻസിന്റെ പ്രതീകമായി സൂര്യദേവന്റെയും 7 കുതിരകളുടെയും മാതൃക ഒരുക്കിയിട്ടുണ്ട്. സീറോ ടു ഐഎസ്ആർഒ, പഞ്ചഭൂതങ്ങൾ, യോഗ എന്നിവയുടെ ഇൻസ്റ്റലേഷനുകൾ, ഗോത്രവർഗ പെയിന്റിങ്ങുകൾ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.
ജർമനിയിലെ ഹാനോവർ എക്സിബിഷൻ സെന്ററിനെയും ഷാങ്ഹായ് നാഷനൽ കൺവൻഷൻ സെന്ററിനെയും വെല്ലുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മൂന്നാം നിലയിലെ ഹാളിൽ മാത്രം 7000 സീറ്റുകളുണ്ട്. 3000 പേർക്ക് ഇരിക്കാവുന്ന ആംഫി തിയറ്റർ, 5,500 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒട്ടേറെ പ്രദർശന സ്റ്റാളുകൾ എന്നിവയുമുണ്ട്. മണ്ഡപത്തിന്റെ മുന്നിലായി സ്ഥാപിച്ചിരിക്കുന്ന 27 അടി നീളവും 18 ടൺ ഭാരവുമുള്ള നടരാജ വിഗ്രഹവും ഇതിന്റെ പ്രധാന ആകർഷണമാണ്. 2023ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് മണ്ഡപം രാജ്യത്തിനായി തുറന്നുകൊടുത്തത്.












