കൊല്ലം: മരണത്തിലും മാതൃകയായി യുവസൈനികൻ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുൽ രാജീവ് (30) അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ നൽകി. ഏറെക്കാലമായി ഹിമാചൽപ്രദേശിൽ ആർമി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്.
ബുധനാഴ്ച ഈഞ്ചയ്ക്കലിലെ എസ്.പി. മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്ന രാഹുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബവും തീരുമാനിക്കുകയായിരുന്നു.
വൃക്കകൾ, കരൾ, ഹൃദയവാൽവുകൾ, ത്വക്ക്, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. രാഹുലിന്റെ വൃക്കകൾ പുഷ്പഗിരി മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകും.
കരൾ കിംസ് ആശുപത്രിയിലെ രോഗിക്ക് നൽകും. ഹൃദയവാൽവുകൾ ശ്രീചിത്ര ആശുപത്രിയിലേക്കും ത്വക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കുമാണ് നൽകുക. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലും എത്തിക്കും. വേർപാടിന്റെ വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ രാഹുലിന്റെ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയ മാതൃകയായി.


