തിരുവനന്തപുരം: കള്ളിന്റെ ഉൽപാദനം മുതൽ ഉപഭോഗം വരെയുള്ള നടപടികൾ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി എക്സൈസ് വകുപ്പ്. ‘ട്രാക്ക് ആൻഡ് ട്രേസ്’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് തീരുമാനം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തൽ വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് നീക്കം.
ചെത്താൻ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങൾക്കും സെപ്റ്റംബർ 20നകം നമ്പർ നൽകണമെന്നാണ് നിർദേശം. ഓരോ മരത്തിന്റെയും വിവരങ്ങൾ ‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പിൽ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യണം. ഇത്തരത്തിൽ ഡാറ്റാബേസ് തയ്യാറാക്കിയ ശേഷമേ ലൈസൻസിനും ഗതാഗത പെർമിറ്റിനുമുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ തോട്ടത്തിൽ നേരിട്ട് പരിശോധന നടത്തും. ഓരോ മരത്തിന്റെയും വിവരങ്ങൾക്കൊപ്പം തോട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ കോർഡിനേറ്റുകളും പരിശോധിക്കും. തോട്ടത്തിൽനിന്ന് കള്ള് വാഹനത്തിൽ കയറ്റുമ്പോൾ തന്നെ വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.
തോട്ടത്തിന്റെ ലൊക്കേഷനിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ നിന്നുമാത്രമേ വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്താൻ കഴിയൂ. ആപ്ലിക്കേഷന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കും ലൈസൻസികൾക്കും പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും തടയുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. ലൈസൻസ് ഉണ്ടെന്ന വ്യാജേന കള്ള് ചെത്തൽ നടത്തുന്നതും മരിച്ചവരുടെ പേരിൽ ഉൾപ്പെടെ ലൈസൻസ് കൈപ്പറ്റുന്നതുമായ സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കള്ളിന്റെ ഉൽപാദനത്തിലും വിതരണത്തിലും സർക്കാർ കൂടുതൽ കർശനമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പുതിയ സംവിധാനം. കൃത്യമായ എണ്ണം മരങ്ങളില്ലാതിരുന്നിട്ടും കള്ള് വിതരണം നടത്തിയിരുന്ന ഷാപ്പുകൾക്ക് പുതിയ സംവിധാനത്തിലൂടെ നിയന്ത്രണം ഏർപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.



