അബുദാബി: ഇറാഖിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ്ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ പൈപ്പ്ലൈനുകൾക്ക് നേരെയാണ് ശത്രുതാപരമായ ആക്രമണമുണ്ടായത്.
സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ സുരക്ഷയെയും മേഖലയുടെ സ്ഥിരതയെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും യുഎഇ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഡ്രോൺ ആക്രമണത്തെ തുടർന്ന് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴിയുള്ള എണ്ണ വിതരണം സൗദി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിതരണം നിർത്തിയതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
മദീനയ്ക്ക് സമീപത്തെ പൈപ്പ്ലൈൻ മേഖലയിൽ നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ യൂറോപ്യൻ ഉപഗ്രഹ ചിത്രങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖി മണ്ണിൽ നിന്ന് അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയാൻ ഇറാഖ് ഭരണകൂടത്തിന് അവസരം നൽകണമെന്ന പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സൗദി തൽക്കാലം തിരിച്ചടി ഒഴിവാക്കിയത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് സമയത്തും തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


