കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിർദേശങ്ങൾ ഉയർന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടി വിദ്യാഭ്യാസത്തിനും അടിയന്തര സംശയനിവാരണത്തിനുമായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാൻ യോഗത്തിൽ ധാരണയായതായി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി അണികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറഞ്ഞുവരുന്ന സാഹചര്യമുണ്ട്. ബ്രാഞ്ച്, ഏരിയ കമ്മിറ്റി തലങ്ങളിൽ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടണമെന്നും യോഗത്തിൽ നിർദേശമുയർന്നതായി അദ്ദേഹം വ്യക്തമാക്കി.
വലതുപക്ഷവൽക്കരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താനും നവമാധ്യമ രംഗത്തെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ ആർഎസ്എസ് സ്വാധീനം വർധിക്കുന്നത് തടയുന്നതിനായി ഉത്സവങ്ങളും ആഘോഷങ്ങളും പൊതു ആചാരങ്ങളാക്കി മാറ്റി പാർട്ടി പ്രവർത്തകർ സജീവമായി ഇടപെടണമെന്നും നിർദേശമുണ്ടായി.
വിശ്വാസികളെല്ലാം വർഗീയവാദികളല്ലെന്നും എന്നാൽ ഒരു വർഗീയവാദിയെപ്പോലും വിശ്വാസിയെന്ന് വിളിക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി എം.വി. ഗോവിന്ദൻ തുറന്നുസമ്മതിച്ചു. ഇത്തരം വിമർശനങ്ങളിൽ പാർട്ടി നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയും വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. എല്ലാവരും തിരുത്തേണ്ടതുണ്ടെന്നും തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ ഇതുവരെ 19 പേർ ചർച്ചയിൽ പങ്കെടുത്തതായും സ്വയംവിമർശനപരമായ നിലപാട് സ്വീകരിക്കാനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന നിർദേശവും ചർച്ചകളിൽ ഉയർന്നതായി എം.വി. ഗോവിന്ദൻ അറിയിച്ചു.


