കൊച്ചി: കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചുനൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി. മുൻ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, ആർ. ബിന്ദു എന്നിവർക്കെതിരെയാണ് പരാതി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് വെറും 20 മിനിറ്റ് മുമ്പാണ് മുൻ സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്നാണ് പരാതിയിലെ ആരോപണം.
ജിസിഡിഎ ഭൂമി സർക്കാരിന് പതിച്ചുനൽകാൻ കഴിയില്ലെന്ന കോടതിവിധി നിലനിൽക്കെ അതിന് വിരുദ്ധമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജിസിഡിഎ ചെയർമാനും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലില്ലാത്ത സാഹചര്യത്തിൽ എറണാകുളം ജില്ലാ കളക്ടർ ഏകപക്ഷീയമായി ഭൂമി പതിച്ചുനൽകാനുള്ള നടപടികൾ ആരംഭിച്ചെന്നും ആരോപണമുണ്ട്.
മുൻ മന്ത്രിമാർക്ക് പുറമെ ടി.ജെ. വിനോദ് എംഎൽഎ, മുൻ റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, എറണാകുളം ജില്ലാ കളക്ടർ എന്നിവർക്കെതിരെയും വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
പരാതിയിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുമോയെന്നതിലാണ് ഇനി ശ്രദ്ധ.




