കോഴിക്കോട്: സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ‘സേവൻ ഡേയ്സ്’, ‘സരോജിനി’ എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും ഒരു കണ്ടക്ടറുടെയും ലൈസൻസാണ് ആറ് മാസത്തേക്ക് റദ്ദാക്കിയത്. കോഴിക്കോട് ആർടിഒയാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് തൊണ്ടയാടിന് സമീപമാണ് സംഭവം നടന്നത്. ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പരസ്യമായ സംഘർഷത്തിലേക്ക് നയിച്ചത്. നടുറോഡിലെ സംഘർഷം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചതിനുമാണ് കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ മൂന്ന് പേരും ഡ്രൈവർമാരുടെ പരിശീലന കേന്ദ്രത്തിൽ നിർബന്ധിത ക്ലാസുകളിൽ പങ്കെടുക്കണമെന്നും ആർടിഒ നിർദേശിച്ചു. പൊതുനിരത്തുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണം തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.


