മുംബൈ: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ബോർഡ് തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് പുനർനിയമനത്തിന് അംഗീകാരം നൽകിയത്. ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
നിലവിലെ കാലാവധി 2027 ഫെബ്രുവരി 20ന് അവസാനിക്കാനിരിക്കെയാണ് ചന്ദ്രശേഖരന് പുതിയ അഞ്ച് വർഷത്തെ കാലാവധി അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ, നിലവിലെ കാലാവധി പൂർത്തിയാക്കിയ ശേഷം പുനർനിയമനം തേടില്ലെന്ന് അദ്ദേഹം ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം അതിൽ നിന്നുള്ള മാറ്റമാണ്.
അതേസമയം, ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാനും ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ടാറ്റാ സൺസിന്റെ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി രജിസ്ട്രേഷൻ പിൻവലിക്കാനുള്ള അപേക്ഷ സെപ്റ്റംബർ 11ന് നിരസിച്ചിരുന്നു. ഇതോടെ അപ്പർ ലെയർ എൻബിഎഫ്സികൾക്ക് ബാധകമായ ചട്ടങ്ങൾ പാലിച്ച് കമ്പനി ലിസ്റ്റിങ് നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളത്.
ടാറ്റാ സൺസിന്റെ നേതൃത്വവും ലിസ്റ്റിങ്ങും സംബന്ധിച്ച് ടാറ്റാ ട്രസ്റ്റ്സിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബോർഡിന്റെ പുതിയ തീരുമാനം. ടാറ്റാ സൺസിൽ ടാറ്റാ ട്രസ്റ്റുകൾക്ക് ഏകദേശം 66 ശതമാനം ഓഹരിയുണ്ട്. ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന് ഏകദേശം 18.37 ശതമാനം ഓഹരിയുമുണ്ട്.
അതേസമയം, ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ഓഹരികളിൽ മുന്നേറ്റമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




