തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. 25 മിനിറ്റ് നേരം വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.15 വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് വ്യാഴാഴ്ച ഉണ്ടായത്. രാത്രികാല വൈദ്യുതി ആവശ്യകത 5,305 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞ 17 ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായത്.
വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഉപഭോഗത്തേക്കാൾ ഏകദേശം 1,200 മെഗാവാട്ട് അധിക വൈദ്യുതിയാണ് ഇപ്പോൾ ആവശ്യമായി വരുന്നത്. കഴിഞ്ഞ ദിവസം മാത്രം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് കണക്ക്.
സംസ്ഥാനത്ത് ചൂട് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയർന്നതോടെ വൈദ്യുതി ഉപഭോഗവും വർധിച്ചിട്ടുണ്ട്. പീക്ക് സമയത്ത് ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് നേരിടുന്നുണ്ട്. കേന്ദ്രത്തിൽ നിന്നടക്കം അധിക വൈദ്യുതി ലഭ്യമാക്കിയെങ്കിലും നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ അത് പര്യാപ്തമായിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനായി ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ തീരുമാനത്തിലെത്താനായിട്ടില്ല. മധ്യപ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യത നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതായും അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന. ഒക്ടോബറോടെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.


