ന്യൂഡൽഹി: എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ഭക്തരിൽ നിന്ന് സംഭാവനയായി സമാഹരിച്ച തുക ഉപയോഗിച്ച് ക്ഷേത്രദേവതയുടെ പേരിൽ വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ദേവതയ്ക്കുതന്നെയാണെന്ന ഹൈക്കോടതി നിലപാടിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമി ദേവസ്വം സ്വത്താണെന്നും ദേവതയുടെ ട്രസ്റ്റി എന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഭൂമിയുടെ സംരക്ഷണത്തിനും ഭരണനിർവഹണത്തിനും അധികാരമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ പദ്ധതിയിലൂടെയാണ് ഭൂമി വാങ്ങുന്നതിനുള്ള തുക ഭക്തരിൽ നിന്ന് സമാഹരിച്ചത്. മുഴുവൻ തുകയും സമിതിയാണ് നൽകിയതെന്നും 2013ലെ രജിസ്റ്റർ ചെയ്ത സെയിൽ ഡീഡിലൂടെ സമിതിക്ക് ഉടമസ്ഥാവകാശം ലഭിച്ചിരുന്നുവെന്നുമായിരുന്നു ഹർജിയിലെ വാദം. എന്നാൽ ഭക്തരിൽ നിന്ന് ദേവതയ്ക്കായി സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ സ്വകാര്യ സമിതിക്ക് ഉടമസ്ഥാവകാശം അവകാശപ്പെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
ഇതോടെ എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശം ദേവതയ്ക്കും ഭരണനിർവഹണം കൊച്ചിൻ ദേവസ്വം ബോർഡിനുമാണെന്ന ഹൈക്കോടതി നിലപാടിന് സുപ്രീം കോടതി ഉത്തരവ് പിന്തുണയായി.
കേസിൽ എറണാകുളം ക്ഷേത്ര ക്ഷേമ സമിതിക്കായി മുതിർന്ന അഭിഭാഷകരായ വി. ഗിരിയും കെ. പരമേശ്വരും ഹാജരായി. കൊച്ചിൻ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ പി.എൻ. രവീന്ദ്രനും സ്റ്റാൻഡിങ് കോൺസൽ പി.എസ്. സുധീറും ഹാജരായി.


