പത്തനംതിട്ട: ചികിത്സയ്ക്കെത്തിയ 15കാരിക്ക് മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം നൽകിയതായി പരാതി. കോന്നി മെഡിക്കൽ കോളേജിനെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്.
ശ്വാസംമുട്ടലിനെ തുടർന്നാണ് പെൺകുട്ടി കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പരിശോധനയുടെ ഭാഗമായി എക്‌സ്‌റേ എടുത്ത ശേഷം മരുന്ന് നൽകിയിരുന്നു. എന്നാൽ മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടലിന് മാറ്റമുണ്ടാകാത്തതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടുകയായിരുന്നു.
കോന്നി മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച എക്‌സ്‌റേ ഫിലിമുമായി ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് മറ്റൊരു രോഗിയുടെ എക്‌സ്‌റേയാണ് പെൺകുട്ടിക്ക് നൽകിയതെന്ന് കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. 15കാരിക്ക് നൽകിയ എക്‌സ്‌റേ 88 വയസ്സുള്ള മറ്റൊരു രോഗിയുടേതാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി മാതാപിതാക്കൾ പറഞ്ഞു.
മാറിപ്പോയ എക്‌സ്‌റേയുടെ അടിസ്ഥാനത്തിൽ നൽകിയ മരുന്നുകൾ മൂന്ന് ദിവസം കഴിച്ചതായി പെൺകുട്ടി പറഞ്ഞു. ചികിത്സയ്ക്കിടെ ഡോക്ടർ എക്‌സ്‌റേയിലെ പേര് പരിശോധിച്ചില്ലെന്നും പെൺകുട്ടി ആരോപിച്ചു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടൽ മാറിയില്ലെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും കുട്ടി പറഞ്ഞു.
അതേസമയം, എക്‌സ്‌റേ മാത്രം പരിശോധിച്ചല്ല രോഗികൾക്ക് മരുന്ന് നൽകുന്നതെന്നാണ് കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഡോക്ടർമാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.












