കൊച്ചി: ഉപഭോക്താക്കൾക്ക് യുപിഐ ഇടപാടുകൾ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കും. എന്നാൽ കാർഡ് വഴിയോ ഡിജിറ്റലായോ ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കുമ്പോൾ വ്യാപാരികൾ നൽകേണ്ട ഫീസായ എംഡിആർ നിശ്ചിത യുപിഐ വ്യാപാരി ഇടപാടുകൾക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ പൂർണ്ണമായും സൗജന്യമായി തുടരും. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും യുപിഐ വഴി പണം അയക്കുന്നത് തികച്ചും സൗജന്യമാണ്. യുപിഐ വഴി ഏത് വ്യാപാരിക്കും എത്ര തുക കൈമാറുന്നതും സൗജന്യമായി തുടരും.
കടകളിൽ ഷോപ്പിംഗ് നടത്തുമ്പോഴും പ്രാദേശിക മാർക്കറ്റുകളിലും തെരുവ് കച്ചവടക്കാരുടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകുമ്പോഴും ഫീസ് ഈടാക്കില്ല. വ്യാപാരികൾക്ക് ബാധകമാകുന്ന എംഡിആർ തുക ഒരിക്കലും ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ല എന്നിവയാണ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് 2,000 രൂപ വരെയുള്ള എല്ലാ യുപിഐ വ്യാപാരി ഇടപാടുകൾക്കും ഫീസ് ഈടാക്കില്ല അതായത് സീറോ എംഡിആർ; ഇതോടെ 96 ശതമാനം വ്യാപാരി ഇടപാടുകളും പൂർണ്ണമായും സൗജന്യമാകും.
തെരുവ് കച്ചവടക്കാർ, അടുത്തുള്ള ചെറിയ കടകൾ, പ്രതിമാസം യുപിഐ ക്യുആർ കോഡ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് 1 ലക്ഷം രൂപ വരെ ലഭിക്കുന്ന ചെറുകിട വ്യാപാരികൾ എന്നിവർക്ക് തുടർന്നും സീറോ എംഡിആർ ആനുകൂല്യം ലഭിക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ബാധകമായിരിക്കും. 75,000 രൂപയും അതിൽ കൂടുതലുമുള്ള ഇടപാടുകൾക്ക് എംഡിആർ തുക ഒരു ഇടപാടിന് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
2,000 രൂപയിൽ താഴെയുള്ള പണമിടപാടുകൾക്ക് തുടർന്നും സീറോ എംഡിആർ ആയിരിക്കും. ഇന്ധനം, വിദ്യാഭ്യാസം, ഇൻഷുറൻസ്, റെയിൽവേ, ടെലികോം, യൂട്ടിലിറ്റി സേവനങ്ങൾ (വൈദ്യുതി, വെള്ളം, പൈപ്പ് വഴിയുള്ള പ്രകൃതിവാതകം) എന്നിവയ്ക്കായി 2,000 രൂപയ്ക്ക് മുകളിൽ നടത്തുന്ന പണഇടപാടുകൾക്ക് ഇടപാടൊന്നിന് 5 രൂപ നിരക്കിൽ ഫ്ലാറ്റ് എംഡിആർ ബാധകമായിരിക്കും.












