പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ വീണ്ടും മോഷണം പോയി. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്നാണ് ഗ്രാനൈറ്റ് മോഷണം നടന്നത്. മല്ലപ്പള്ളിയിലെ സെമിത്തേരികളിൽ നേരത്തെ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും ഗ്രാനൈറ്റ് കടത്തിയതെന്നാണ് വിവരം.
സംഭവത്തിൽ പള്ളി അധികൃതർ കീഴ്‌വായ്പൂർ പൊലീസിൽ പരാതി നൽകി. പ്രദേശത്ത് സമാനമായ രീതിയിൽ കല്ലറകളിലെ ഗ്രാനൈറ്റ് മോഷണം പോകുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ നടന്ന മോഷണങ്ങളിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും മോഷണം നടന്നത്.
കല്ലറ നിർമാണവുമായി ബന്ധപ്പെട്ട ജോലികളിൽ പരിചയമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലറകളിൽ സ്ഥാപിക്കുന്ന കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികൾ കേടുപാടുകൾ വരുത്താതെ വേർപെടുത്താൻ പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. പരിചയമില്ലാത്തവർ ശ്രമിച്ചാൽ ഗ്രാനൈറ്റിന് കേടുപാടുകൾ സംഭവിക്കാനും അവശിഷ്ടങ്ങൾ പരിസരത്ത് കണ്ടെത്താനും സാധ്യതയുണ്ടെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു.
സെമിത്തേരിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. ഇതോടെ മോഷണം നടന്ന സമയത്ത് പ്രദേശത്തുകൂടി കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കല്ലറ നിർമാണ തൊഴിലാളികളെയും കരാറുകാരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലും മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും നേരത്തെ സമാനമായ മോഷണങ്ങൾ നടന്നിരുന്നു. ഗ്രാനൈറ്റ് സ്ലാബുകൾ വലുപ്പവും ഭാരവും ഉള്ളതിനാൽ ഒരാൾക്ക് ഒറ്റയ്ക്ക് മോഷണം നടത്താൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വാഹനത്തിന്റെ സഹായത്തോടെ നിരവധി പേർ ഉൾപ്പെട്ട സംഘമായിരിക്കാം മോഷണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.












