തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാല അന്വേഷണം ആരംഭിച്ചു. പ്രബന്ധത്തിലെ പിഴവുകളും കോപ്പിയടി ആരോപണങ്ങളും പരിശോധിക്കുന്നതിനായി അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
പ്രബന്ധവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരണം ഉപസമിതി ആരംഭിച്ചതായാണ് വിവരം. ആദ്യഘട്ടത്തിൽ സർവകലാശാലാ തലത്തിൽ പ്രബന്ധം വിശദമായി പരിശോധിക്കും. ഇതിന് പുറമെ സർവകലാശാലയ്ക്ക് പുറത്തുള്ള അക്കാദമിക വിദഗ്ധന്റെ സഹായവും തേടാനാണ് നീക്കം.
പ്രബന്ധത്തിൽ വിവിധ തരത്തിലുള്ള പിഴവുകളുണ്ടെന്നും മറ്റ് പ്രബന്ധങ്ങളിൽനിന്ന് ഉള്ളടക്കം പകർത്തിയിട്ടുണ്ടെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണം. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിൽ സിന്‍ഡിക്കേറ്റ് അംഗം ആർ. എസ്. ശശികുമാറാണ് വിഷയം പരാതിയായി ഉന്നയിച്ചത്. ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഗവേഷണ പ്രബന്ധവും പിഎച്ച്ഡിയും പിൻവലിക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിരുന്നു.
തുടർന്നാണ് വിഷയം പരിശോധിക്കാൻ അഞ്ചംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചത്. വൈ. അഹമ്മദ് ഫാസിൽ, വി. നൗഷാദ്, സി. ബി. എസ്. ബാബു, എസ്. പ്രേമ, വിനോദ് കുമാർ ടി. ജി. നായർ എന്നിവരാണ് സമിതി അംഗങ്ങൾ.
പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രബന്ധത്തിലെ കോപ്പിയടി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് സമിതിയുടെ നീക്കം. ചിന്ത ജെറോമിന്റെ ഗൈഡും മുൻ കേരള സർവകലാശാല പ്രോ-വൈസ് ചാൻസലറുമായ പി. പി. അജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ചിന്ത ജെറോമിന്റെയും ഗൈഡിന്റെയും മൊഴിയെടുക്കുന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.












