കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
കോടതി നിർദേശത്തെ തുടർന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. രേഖ വിദ്യാർഥി സംഘടനകൾക്ക് കൈമാറി അവരുടെ അഭിപ്രായങ്ങൾ തേടുകയും തുടർന്ന് ചർച്ചകൾ നടത്തി അംഗീകരിക്കുകയും ചെയ്താൽ മാത്രമേ അത് സർവകലാശാലയുടെ ഔദ്യോഗിക മാർഗനിർദേശമായി മാറുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വിമർശിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം സംഘടനയിൽ നിന്നുള്ള ഉപസമിതി അംഗങ്ങളോട് കാര്യങ്ങൾ അന്വേഷിക്കാമായിരുന്നുവെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.
കരട് രേഖ സംബന്ധിച്ച വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മലും നേരത്തെ വിശദീകരണം നൽകിയിരുന്നു. പുറത്തുവന്നത് ഒറിജിനൽ രേഖയല്ലെന്നും, അത്തരമൊരു ഔദ്യോഗിക രേഖ സർവകലാശാല തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
അതേസമയം, പുറത്തുവന്ന കരട് രേഖയിൽ ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള വിവിധ നിർദേശങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ നടത്തരുത്, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത് തുടങ്ങിയ നിർദേശങ്ങൾ ഇതിലുണ്ട്.
ദേശവിരുദ്ധ പശ്ചാത്തലമുള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കരുതെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും രാഷ്ട്രീയ പ്രചാരണം നടത്തരുതെന്നും കരട് രേഖയിൽ നിർദേശങ്ങളുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രതിഷേധവുമായി രാഷ്ട്രീയ സംഘടനകൾ
കരട് രേഖയ്‌ക്കെതിരെ ഇടത്, വലത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖയെന്നും വൈസ് ചാൻസലർമാർ മാത്രം തീരുമാനമെടുത്താൽ അത് അംഗീകരിക്കില്ലെന്നും കായിക മന്ത്രി ഒ. ജെ. ജനീഷ് പ്രതികരിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് കരട് രേഖ പുറത്തുവന്നതെന്നും സർക്കാർ ഇതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വിദ്യാർഥി രാഷ്ട്രീയം തെറ്റല്ലെന്നും നിരവധി പ്രധാന നേതാക്കൾ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയതെന്നും ജനീഷ് പറഞ്ഞു.
കരട് രേഖ ജനാധിപത്യവിരുദ്ധമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കേരള സർവകലാശാലയിലെ കരട് മാർഗനിർദേശവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമായത്.













