പി വി അൻവർ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനം കോൺഗ്രസിനെ കൂടുതൽ വലച്ചിരിക്കുകയാണ്. അൻവറിൻ്റെ അപ്രതീക്ഷിത രാജി യുഡിഎഫിനെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥി ആരാകണമെന്ന നിർദ്ദേശം അൻവർ മുന്നോട്ട് വച്ചത്, കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അൻവർ ശുപാർശ ചെയ്ത ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയാൽ, മലപ്പുറം ജില്ലയിലെ കോൺഗ്രസ്സ് പിളരും.
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസ് വിട്ടാൽ, അത് മലപ്പുറത്തെ യുഡിഎഫിന് വലിയ പ്രഹരമായി മാറും. വാർത്താ സമ്മേളനത്തിൽ അൻവർ ഷൗക്കത്തിനെ പരിഹസിക്കുകയും ചെയ്തിരുന്നു. ആര്യാടൻ ഷൗക്കത്ത് ആരാണ് എന്നായിരുന്നു അൻവറിൻ്റെ ചോദ്യം. ആര്യാടൻ മുഹമ്മദിന്റെ മകനല്ലേ, സിനിമ എടുക്കുന്ന ആൾ അല്ലെ എന്നൊക്കെ ചോദിച്ച അൻവർ, ഷൗക്കത്തിന് വിജയ സാധ്യത ഇല്ലെന്നും തുറന്നടിച്ചിട്ടുണ്ട്.
അൻവറിൻ്റെ ഈ പ്രതികരണം നിലമ്പൂരിലെയും മലപ്പുറത്തെയും കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല, നേതാക്കൾക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതായത്, അൻവറിനെ ചൊല്ലി കോൺഗ്രസ് തന്നെ രണ്ട് ചേരിയായ അവസ്ഥയാണ് നിലവിലുള്ളത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് ഏത് വിധേനെയും മുടക്കുക എന്നതു തന്നെയാണ് അൻവർ ലക്ഷ്യമിടുന്നത്. അതേസമയം, ചേലക്കരയിൽ അൻവറിൻ്റെ നിർദ്ദേശം തള്ളിയ കോൺഗ്രസിന്, നിലമ്പൂരിൽ അത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ല. കാരണം, വ്യക്തിപരമായി അൻവർ കളത്തിലിറങ്ങിയാൽ, ഒരുപാട് വോട്ടുകൾ അദ്ദേഹത്തിന് സ്വാധീനിക്കാൻ കഴിയും.




