പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസാണിതെന്നും കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണമെന്നും ജാമ്യവ്യസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണ സംഘം ചെന്താമരയ്ക്ക് ജാമ്യം നൽകരുതെന്ന് കോടതിയെ അറിയിക്കും.
2019ലാണ് പോത്തുണ്ടി സ്വദേശിയായ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്‌പയും കൂടോത്രം നടത്തിയത് കൊണ്ടാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ സജിതയെ കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറി സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ ഇക്കഴിഞ്ഞ ജനുവരിയ 27ന് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്.






