കൊല്ലത്ത് പുരോഗമിക്കുന്ന സംസ്ഥാന സമ്മേളനം പൂർത്തിയാകുന്നതോടെ സിപിഎം പൂർണമായും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുവാനാണ് ആലോചന. പ്രായവും രണ്ട് തവണത്തെ മത്സരവും നിബന്ധനകളായി മാറുമ്പോൾ പല വമ്പന്മാർക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. പല പ്രമുഖരും മത്സരത്തിൽ നിന്നും മാറി നിൽക്കുമ്പോൾ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുവാനും സാധ്യതയുണ്ട്. അത്തരത്തിൽ പരിഗണിക്കപ്പെടുന്ന യുവ മുഖങ്ങളിൽ ഏറ്റവും പ്രധാനിയാണ് മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ അനുശ്രീ.
കണ്ണൂർ രാഷ്ട്രീയത്തിൽ തുടങ്ങി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന യുവമുഖങ്ങളിൽ അനുശ്രീയെ ആർക്കും പ്രത്യേകം പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. എസ്എഫ്ഐ എന്ന സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു അനുശ്രീ ആ സംഘടനയെ നയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന പി എം ആർഷോ എസ് എഫ് ഐയ്ക്ക് വരുത്തിവെച്ച നാണക്കേടും മാനക്കേടും ചെറുതായിരുന്നില്ല. സംഘടനാ കാലത്ത് ദീർഘനാളത്തോളം ആർഷോ ജയിലിൽ പോലുമായിരുന്നു. ആ കാലത്തെല്ലാം സംഘടനയെ കരുത്തോടെ നയിച്ചത് അനുശ്രീ എന്ന പെൺ പോരാളിയായിരുന്നു. ആർഷോ ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയായതും പിന്നീട് നീണ്ടകാലത്തോളം ജയിലിൽ ആയതും എസ്എഫ്ഐക്ക് ഉണ്ടാക്കിയ ഡാമേജ് വളരെ വലുതായിരുന്നു. എന്നാൽ ആ സമയത്തൊന്നും അനുശ്രീ എന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഒളിച്ചോടുകയായിരുന്നില്ല ചെയ്തിരുന്നത്.
തന്റെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും പാർട്ടിക്കും എതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളിലും കൃത്യമായ മറുപടി അനുശ്രീക്ക് ഉണ്ടായിരുന്നു. ആർഷോ ജയിലിൽ തുടരുമ്പോൾ ആയിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെടെ എസ്എഫ്ഐ പ്രതിസ്ഥാനത്തേക്ക് എത്തുന്നത്. വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമിക്കപ്പെടുന്നതും ആർഷോയുടെ അസാന്നിധ്യത്തിൽ തന്നെയായിരുന്നു. അപ്പോഴും ആ പ്രതികൂല സാഹചര്യങ്ങൾ ഒക്കെയും ക്രിയാത്മക സമീപനങ്ങളിലൂടെ ആയിരുന്നു അനുശ്രീ നേരിട്ടത്. രാഹുൽഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത എസ്എഫ്ഐ പ്രവർത്തകരെ ന്യായീകരിക്കുകയല്ല അനുശ്രീ ചെയ്തിരുന്നത്. വരെ ആദ്യം തള്ളിപ്പറഞ്ഞവരുടെ കൂട്ടത്തിൽ അനുശ്രീ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. പിന്നെയും തുടരത്തുടരെ വിവാദങ്ങൾ എസ്എഫ്ഐയെ നിരന്തരം വേട്ടയാടിയപ്പോൾ പ്രതിരോധത്തിന്റെ കാഹളം മുഴക്കിയത് അനുശ്രീ എന്ന സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.






