വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ എല്ലാ മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും അതീവ നിർണായകമാണ്. ഏതു വിധേനയും ജയിക്കുവാനുള്ള തത്രപ്പാടുകളിൽ ആണ് ഓരോ മുന്നണിയും പാർട്ടികളും. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കർട്ടൻ റൈസർ ആയിട്ടാണ് പാർട്ടികൾ കരുതുന്നത്. അതുകൊണ്ടുതന്നെ പരമാവധി നഗരസഭകളും ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുക്കുവാനുള്ള പ്രവർത്തനങ്ങൾ പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
നിലവിൽ സംസ്ഥാനത്ത് നല്ലൊരു ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്ന സമവാക്യങ്ങൾ അല്ല പ്രാദേശിക തലങ്ങളിൽ ഉള്ളത്. ചെറിയ പാർട്ടികൾ പലതും ശക്തി ക്ഷയിച്ച് ഇല്ലാതെയായിരിക്കുന്നു. പലയിടങ്ങളിലും രാഷ്ട്രീയ സംഘടനകൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരാനുള്ള സാധ്യതകളുണ്ട്. പല വ്യക്തികളും പാർട്ടിക്ക് അപ്പുറത്തേക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യങ്ങൾ എല്ലാം ഏറെക്കുറെ ആർക്കൊപ്പം ആകും തദ്ദേശസ്ഥാപനങ്ങൾ നിലകൊള്ളുക എന്നതിൽ വിഭിന്നമായ നിരീക്ഷണങ്ങളാണ് പങ്കുവയ്ക്കപ്പെടുന്നത്.
യുഡിഎഫ് എൽഡിഎഫ് മുന്നണികൾക്ക് അപ്പുറത്തേക്ക് ബിജെപിക്കും വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അങ്ങേയറ്റം നിർണായകം തന്നെയാണ്. പുതിയ സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖർ ചുമതല ഏറ്റതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ചെറിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. നിലനിർത്തുകയും അതിനേക്കാൾ വലിയ വിജയത്തിലേക്ക് പാർട്ടി എത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം രാജീവിന് ഉണ്ട്.






