തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്. മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ല. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
അതേസമയം സുരേഷ്‌ഗോപിയെ തൊപ്പിയുടെ പേരിൽ പരിഹസിച്ചത് ബിജെപി പ്രവർത്തകരിൽ പ്രതിഷേധത്തിനിടയാക്കി. ബിജെപി പ്രവർത്തകർ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. സമരത്തിന് പിന്നാലെ സുരേഷ്‌ഗോപിക്കെതിരെ പരിഹാസവുമായി ഗണേഷ് വീണ്ടുമെത്തി. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പോലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി.
തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടിട്ടുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.



