ന്യൂഡൽഹി: റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ നടന്നുവരുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി 3,034 കോടി രൂപയുടെ ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫ്ലാറ്റ്, ഖണ്ഡാലയിലെ ഫാം ഹൗസ്, അഹമ്മദാബാദിലെ ഭൂമി, റിലയൻസ് ഇൻഫ്രായുടെ 7.71 കോടി ഓഹരികൾ എന്നിവയാണ് പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) പുറപ്പെടുവിച്ച പുതിയ ഉത്തരവോടെ, അനിൽ അംബാനി ഗ്രൂപ്പിനെതിരായ കേസുകളിൽ ഇതുവരെ കണ്ടുകെട്ടിയ ആകെ സ്വത്തുക്കളുടെ മൂല്യം 19,344 കോടി രൂപയായി ഉയർന്നു.
ബാങ്ക് തട്ടിപ്പ്, ഫണ്ട് വകമാറ്റൽ എന്നീ ആരോപണങ്ങളിലാണ് കേന്ദ്ര ഏജൻസികൾ ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നത്. വായ്പാ തുക ഷെൽ കമ്പനികളിലേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ട് റിലയൻസ് കമ്യൂണിക്കേഷൻസിലെ രണ്ട് മുൻ മുതിർന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് 2019 മുതൽ കമ്പനിയുമായി ബന്ധമില്ലെന്നാണ് റിലയൻസ് ഗ്രൂപ്പിന്റെ വിശദീകരണം. അതേസമയം, ബാങ്ക് അക്കൗണ്ടുകൾ ഫ്രോഡ് ആയി തരംതിരിച്ച നടപടിക്കെതിരെ അനിൽ അംബാനി നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയതോടെ, ബാങ്കുകൾക്ക് ഇദ്ദേഹത്തിനെതിരെ കൂടുതൽ നടപടികളുമായി മുന്നോട്ട് പോകാൻ നിയമപരമായ തടസ്സങ്ങളില്ലാതായിരിക്കുകയാണ്.




