കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വൻ റാക്കറ്റ് കൈക്കൂലി ഇടപാടുകൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ സംഘം നേരത്തെയും നിരവധി പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
വിവിധ വ്യക്തികളുടെ റവന്യൂ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ ഏജന്റുമാർക്ക് ചോർത്തി നൽകിയിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ജോസഫ് ആന്റണിയുടെ സ്വത്തുക്കളിലും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടത്താനാണ് വിജിലൻസിന്റെ തീരുമാനം.
പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജോസഫ് ആന്റണിയെയും രണ്ട് ഏജന്റുമാരെയും കഴിഞ്ഞ ദിവസം രാത്രി കടവന്ത്രയിൽ വച്ച് വിജിലൻസ് പിടികൂടിയത്. കൈക്കൂലിയായി ലഭിക്കുന്ന തുക ഇടനിലക്കാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമായി വീതംവെച്ച് നൽകിയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
2018 മുതൽ കൊച്ചിയിലെ ഒരു ഭൂവുടമ തന്റെ പുരയിടത്തിന് കൃത്യമായി ഭൂനികുതി അടച്ചുവരികയായിരുന്നു. ഇതിനിടെ ജോസഫ് ആന്റണി ഏജന്റുമാർ മുഖേന പുരയിടം നിലമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു. പരാതി ഒഴിവാക്കുന്നതിനായി ഭൂവുടമയെ താലൂക്ക് ഓഫീസിലേക്ക് വിളിച്ചുവരുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പണം കൈമാറുന്നതിനിടെയാണ് ജോസഫ് ആന്റണിയും ഏജന്റുമാരും പിടിയിലായത്.
ജോസഫ് ആന്റണി നേരത്തെയും പലരിൽനിന്ന് പണം കൈപ്പറ്റിയതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 2015ൽ വ്യാജ പട്ടയം നിർമിച്ച് ഭൂമി തട്ടിയെടുത്ത കേസിൽ അഞ്ച് ലക്ഷം രൂപ കമ്മീഷനായി കൈപ്പറ്റിയെന്ന ആരോപണത്തിൽ ജോസഫ് ആന്റണിയെ കടവന്ത്ര പൊലീസ് പ്രതി ചേർത്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.












