കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്പോൺസർ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇ.ഡിയുടെ പരിശോധനയ്ക്ക് വിധേയമാകുന്നത്.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി വിവരശേഖരണവും പ്രാഥമിക പരിശോധനയും ആരംഭിച്ചതെന്നാണ് വിവരം.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് പണം കൈമാറിയതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, രാജ്യത്തുനിന്ന് വിദേശത്തേക്ക് പണം കൈമാറിയതിൽ ഫെമ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
പരിശോധനയിൽ ചട്ടലംഘനം കണ്ടെത്തിയാൽ ഫെമ നിയമപ്രകാരം കേസെടുക്കുന്ന കാര്യത്തിൽ ഇ.ഡി പിന്നീട് തീരുമാനമെടുക്കും. വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ റിപ്പോർട്ട് ഇ.ഡി ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്ര ഏജൻസി ശേഖരിക്കുന്നുണ്ട്.
വിദേശത്തേക്ക് കൈമാറിയ പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആദായനികുതി വകുപ്പിന്റെ പരിധിയിൽ വരുന്നതാണെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങളും ഇ.ഡി പരിശോധിക്കുന്നുണ്ട്.











