കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ ദയനീയ പ്രകടനം സി.പി.എമ്മിനുള്ളിൽ കടുത്ത അസ്വസ്ഥതയ്ക്ക് വഴിതെളിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാർട്ടിയുടെ ഉറച്ച കോട്ടകളിൽ പോലും ഇളക്കം തട്ടിയത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നിരുന്ന കുമരകത്ത് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതും, തൊട്ടടുത്ത പഞ്ചായത്തായ അയ്മനത്ത് ബി.ജെ.പി ഭരണം പിടിച്ചെടുത്തതും പാർട്ടിക്കുണ്ടായ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഉറച്ച ഡിവിഷനായിരുന്ന കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടിയത് തിരിച്ചടിയുടെ ആഴം വർദ്ധിപ്പിച്ചു.
ഏറ്റുമാനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന അതിരമ്പുഴ ഡിവിഷൻ തിരിച്ചുപിടിക്കാനായെങ്കിലും കുമരകം നഷ്ടപ്പെട്ടത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതിനു പുറമെ നീണ്ടൂർ, അയ്മനം പഞ്ചായത്തുകൾ കൈവിട്ടുപോയതും, സ്വാധീനമേഖലയായ ആർപ്പൂക്കരയിൽ മുന്നണിക്ക് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വന്നതും വലിയ പരാജയമായി കണക്കാക്കുന്നു. ചങ്ങനാശേരി, പൂഞ്ഞാർ മണ്ഡലങ്ങളിലും ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ആറ് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽക്കൈ നേടിയത് വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ പാർട്ടിയെ ആശങ്കയിലാക്കുന്നു.
മന്ത്രി വി.എൻ. വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ ഉൾപ്പെടെ യു.ഡി.എഫിനാണ് നിലവിൽ മേൽക്കൈ ഉള്ളത് എന്നത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും. വരും ദിവസങ്ങളിൽ പാർട്ടി ഘടകങ്ങളിൽ പരാജയത്തെച്ചൊല്ലി കടുത്ത വാഗ്വാദങ്ങൾ നടക്കാനാണ് സാധ്യത.




