കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിൽ വിശ്രമിച്ചിരുന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമിയുടെ ശരീരത്തിലേക്കാണ് പാളി വീണത്. ഒന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള രോഗിവാർഡിലായിരുന്നു സംഭവം നടന്നത്.
ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക് മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയാണ് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്ത് വീഴാതെയും ഗുരുതര പരിക്കുകൾ ഒഴിവായതായും അറിയിച്ചു. സമീപ കിടക്കയിൽ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശി മണിയന്റെ ഭാഗത്തേക്കും സിമന്റ് പാളി വീണിരുന്നു.
വിവരം അറിയിച്ചതോടെ ആശുപത്രി ജീവനക്കാർ സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്തു. തുടർന്ന് ശ്യാമിനെ മറ്റൊരു കട്ടിലിലേക്ക് മാറ്റി. അപകടഭീഷണി നിലനിന്നതിനാൽ ഈ ഭാഗത്തെ മറ്റ് കിടക്കകളും മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാരടക്കമുള്ളവർ ആശുപത്രിയിലെത്തി.
പുതിയ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും, നിലവിൽ പ്രവർത്തിക്കുന്ന പ്രധാന ബ്ലോക്ക് ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് പരാതിയുണ്ട്. സൺഷേഡ് പാളികൾ ഇളകിവീഴാൻ സാധ്യതയുള്ളതിനാൽ വാതിലുകൾ തുറക്കരുതെന്ന നോട്ടീസുകൾ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന രോഗികൾ ആശങ്കയിലാണ്.






