കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോടിൽ സ്കൂള്‍ വാനില്‍നിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച് മരിച്ചു. നല്ലളം കീഴ്‌വനപാടം വലിയപടന്ന വി.പി.അഫ്സലിന്റെ മകള്‍ സൻഹ മറിയം (8) ആണ് അതിദാരുണാ അപകടത്തിൽ മരിച്ചത്.
കുണ്ടായിത്തോട് ചെറിയ കരിമ്പാടം അംഗൻവാടിക്കു സമീപം വ്യാഴാഴ്ച വൈകീട്ട് 4.15നാണ് സംഭവം. ചെറുവണ്ണൂർ വെസ്റ്റ് എ.എല്‍.പി സ്കൂളില്‍ പഠിക്കുന്ന സൻഹ മറിയത്തിനെ സ്കൂള്‍ വാഹനത്തില്‍ മാതാവിന്റെ വീട്ടുപരിസരത്ത് ഇറക്കിയശേഷം, ഉടൻ വാഹനം പിറകോട്ട് എടുക്കുകയും കുട്ടിയുടെ തലയിലൂടെ ടയറുകള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മണ്ണൂർവളവ് പെരിങ്ങോട്ടുകുന്ന് സ്വദേശി നിധിൻലാലിനെതിരെ (22) നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഫറോക്ക് ജോയന്റ് ആർ.ടി.ഒ സി.പി. സക്കരിയ അറിയിച്ചു. മാതാവ്: സുമയ്യ. സഹോദരങ്ങള്‍: റബീഹ്, യസീത്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നല്ലളം പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനില്‍.






