ഛത്തീസ്ഗഡ്: ബിലാസ്പൂരിൽ അമിതവേഗതയിൽ പോയ കാർ മറിഞ്ഞ് ഒരു മരണം. ചകർഭട്ടയിൽ നിന്നുള്ള തുണി വ്യാപാരിയായ ജാക്കി ഗെഹി (31) ആണ് മരിച്ചത്. പുകയില തുപ്പാനായി ഡ്രൈവർ ഡോർ തുറന്നതോടെ മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ഇന്നോവ കാർ മറിയുകയായിരുന്നു.
തൽക്ഷണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറിൽ ഘടിപ്പിച്ചിരുന്ന ലോഹഭാഗത്ത് ശരീരം ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജാക്കിയുടെ നെഞ്ച്, തല എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജാക്കി മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്.






