കൊച്ചി: തറവാട് പണയപ്പെടുത്തിയെടുത്ത കടങ്ങളുടെ വിവരം ചില കാരണവന്മാർ മരണപത്രത്തിൽ എഴുതി വെയ്ക്കുന്നതുപോലെ കേരളത്തിൻ്റെ ഇപ്പോഴത്തെ ധനസ്ഥിതിയെപ്പറ്റി സർക്കാർ ധവളപത്രം ഇറക്കണം. കേരളത്തിൻ്റെ ഇപ്പോഴത്തെ സഞ്ചിത പൊതു കടം അഞ്ചേകാൽ ലക്ഷം കോടിയിൽപ്പരം രൂപയാണ്. എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം.
ബജറ്റിന് പുറത്ത് ബോണ്ടുകൾ മുഖേനയും മറ്റു സ്ഥാപനങ്ങളിൽ നിന്നും കിഫ്ബി മുഖേന കടമെടുത്തിട്ടുള്ളത് ഒരു ലക്ഷത്തി പതിനായിരം കോടി രൂപയാണ്. വിദേശ ബാങ്കുകൾ, നബാർഡ്, ഹഡ്കോ, ട്രെഷറി ബാങ്ക്, ക്ഷേമനിധി ബോർഡുകൾ തുടങ്ങിവയിൽ നിന്നുമാണ് ഭീമമായ തുക പല ഘട്ടങ്ങളിലായി കടമെടുത്തിട്ടുള്ളത്. ലൈഫ് വീടുകൾക്ക് ഹഡ്കോയിൽ നിന്നും കടമെടുത്ത 11000 കോടി രൂപ അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.






