മെസി വിവാദത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മിമാനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നടക്കാത്ത കാര്യത്തിൽ കായികമന്ത്രി ഇത്തരത്തിൽ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ പാടില്ലായിരുന്നു. മന്ത്രിയുടെ ആഗ്രഹം മെസ്സി അറിഞ്ഞിട്ടുപോലും ഉണ്ടാകില്ലെന്നും മന്ത്രി മെസ്സിയെ കണ്ടിട്ടുണ്ടാകുമെന്നു പോലും കരുതുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. മന്ത്രിയുടെ സ്പെയിൻ യാത്ര പൈസ മുടക്കി പുട്ടടിക്കാൻ തന്നെയായിരുന്നെന്നു വ്യക്തമായെന്നും ജോയ് മാത്യു പറയുന്നു.
അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ടീമിന്റെ തലയിൽ ഉത്തരവാദിത്വം ഏൽപിച്ചു തടിതപ്പാനിരുന്ന മന്ത്രിയെ പ്രതിസന്ധിയിലാക്കി അർജന്റീന ടീം തലവൻ തന്നെ രംഗത്തെത്തിയിരുന്നു. കരാർ ലംഘിച്ചത് സർക്കാരെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. കരാർ വ്യവസ്ഥകൾ പൂർത്തീകരിക്കാൻ സർക്കാരിനായില്ലെന്ന് എഎഫ്എ ചീഫ് കൊമേഷ്യൽ ആന്റ് മാർക്കറ്റിങ് ഓഫീസർ ലിയാൻഡ്രോ പീറ്റേഴ്സൺ വ്യക്തമാക്കിയിരുന്നു.






