കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരായ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾ ആരംഭിച്ചു. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടി ചോദ്യം ചെയ്താണ് സർക്കാർ അപ്പീലിന് നീങ്ങുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തിയ റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കി, ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഈ ആഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
അതേസമയം, വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ആരോപണവും കേസിൽ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഡിജിപിയെ അറിയിച്ചു. ഊമകത്ത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നെങ്കിലും, അസോസിയേഷനുള്ളിൽ തന്നെ അഭിപ്രായഭിന്നത ഉണ്ടായിരുന്നു.






