തിരുവനന്തപുരം: വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അത് പ്രസിദ്ധീകരിച്ച മാധ്യമത്തിനും എതിരെ നിയമ നടപടിയുമായി പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്ത്. നിലവിൽ സസ്പെൻഷനിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിൻ എടവന സാമൂഹികമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാതെ സംപ്രേഷണംചെയ്തതിനുമാണ് എഎംവിക്കും ചാനൽ ഉടമ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർക്കുമെതിരേ നിയമനടപടി ആരംഭിച്ചത്.
ആറുപേർക്കുമെതിരേ കോടതി നോട്ടീസ് അയച്ചു. എസ്. ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കേ 2023-ൽ ദിപിനെ സസ്പെൻഡ് ചെയ്തിരുന്നു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻവന്ന സ്ത്രീയെ ലൈംഗികോദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിനായിരുന്നു സസ്പെൻഷൻ. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ നൽകിയ പരാതിയിൽ കണ്ണൂർ കതിരൂർ പോലീസ് കേസെടുത്തിരുന്നു. ഈ കേസിപ്പോൾ വിചാരണ ഘട്ടത്തിലാണ്. ഇതിന്റെ വിരോധമാണ് തനിക്കെതിരെ ഫെയ്സ്ബുക്കിലൂടെ വ്യാജ ആരോപണങ്ങൾ നിരത്തി പോസ്റ്റിടാൻ കാരണമെന്ന് എസ്. ശ്രീജിത്ത് പറയുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടി നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയ അദ്ദേഹം സർക്കാർതലത്തിൽ നടപടിയെടുക്കാനും അപേക്ഷിച്ചിട്ടുണ്ട്.






