ഇടുക്കി: പുനരധിവാസ പദ്ധതിയിലെ വൈകിപ്പും അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി അടിമാലിയിലെ മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട് നേരിട്ടെത്തി നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം പിന്‍വലിച്ചത്.
മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടപ്പെട്ട 30 കുടുംബങ്ങൾക്ക് ഭൂമിയും സ്ഥിരപുനരധിവാസ സൗകര്യവും ഒരുക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. വീടുകൾ കിട്ടും വരെ അടിമാലി മാർ ബസേലിയോസ് കോളേജ് കെട്ടിടത്തിലാവും പുനരധിവാസം. റോഡിലേക്ക് ഇടിഞ്ഞുവീണ മൺകൂന നാളെ മുതൽ നീക്കം ചെയ്യുമെന്ന് തീരുമാനമായി.
പ്രതിഷേധത്തിന് മുമ്പായി മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുനരധിവാസ നടപടികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ദുരിതബാധിതരുടെ ആവശ്യങ്ങൾ മതിയായി പരിഗണിച്ചില്ലെന്നായിരുന്നു പരാതികൾ.
അപകടത്തിൽ മരിച്ച ബിജുവിന്റെ മകളുടെ പഠനത്തിന് ഒരു ലക്ഷം രൂപയും ക്യാംപുകളിലുള്ളവർക്ക് 15,000 രൂപ അടിയന്തിര സഹായവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നൽകുമെന്നും മന്ത്രി അറിയിച്ചു. ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സയ്‌ക്ക് മൂന്ന് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുനൽകുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി.നിരാഹാര സമരത്തിലേക്ക് വരെ നീങ്ങാനുള്ള മുന്നറിയിപ്പും അവർ നൽകിയിരുന്നു. അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്




