പത്തനംതിട്ട: അടൂർ നെടുംകുളഞ്ഞിയിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവത്തിൽ സാമൂഹ്യവിരുദ്ധർക്കെതിരെ കെഎസ്ഇബി പൊലീസിൽ പരാതി നൽകി. അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് അടൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെയാണ് പന്നിവിഴ നെടുംകുളഞ്ഞി ഭാഗത്തെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരി എറിഞ്ഞത്. ഇതോടെ നൂറിലധികം വീടുകൾ ഉൾപ്പെടുന്ന പ്രദേശത്ത് ഏകദേശം ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി.
കെഎസ്ഇബി ഓഫീസിലേക്ക് നാട്ടുകാരുടെ പരാതികളും പ്രതിഷേധവും ശക്തമായതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ് വൈദ്യുതി തടസ്സം സ്വാഭാവികമായതല്ലെന്നും ഫ്യൂസ് ബോധപൂർവം ഊരിയതാണെന്നും കണ്ടെത്തിയത്.
അതേസമയം, സംഭവത്തിന് മുമ്പ് രാത്രി 8.30 മുതൽ 9 മണിവരെ മുൻകൂട്ടി അറിയിപ്പ് നൽകിയാണ് പ്രദേശത്ത് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരുന്നത്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വൈദ്യുതി തടസ്സപ്പെടുത്തിയതെന്ന ആരോപണമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം അടൂർ കെഎസ്ഇബി ഓഫീസിലേക്ക് സിപിഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


