ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടയിലും പ്രവാസികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും രംഗത്ത്. മാർച്ച് 10ന് യുഎഇയിലേക്കും ഇന്ത്യയിലേക്കുമായി 32 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു.
സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്ന നിലയിൽ തുടരുന്നതിനാൽ ആ രാജ്യങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ലഭ്യമായ സ്ലോട്ടുകളും പ്രാദേശിക അനുമതികളും അടിസ്ഥാനമാക്കി യുഎഇയിലേക്കും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുമായി അധിക സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ദുബായിലേക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങൾ സർവീസ് നടത്തും. മുംബൈയിൽ നിന്ന് മൂന്ന് റൗണ്ട് ട്രിപ്പുകളും ഡൽഹിയിൽ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും നടത്താനാണ് പദ്ധതി. എയർ ഇന്ത്യ എക്‌സ്‌പ്രസ് മുംബൈയിലും ബെംഗളൂരുവിലും നിന്ന് ദുബായിലേക്കായി ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും. അതേസമയം അബുദാബി, ഷാർജ (മുംബൈ, ബെംഗളൂരു), റാസൽഖൈമ (ഡൽഹി, ബെംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് ആകെ 18 സർവീസുകൾ നടത്തും.
സൗദിയിലെ ജിദ്ദയിലേക്കായി ആകെ 14 സർവീസുകൾ ഉണ്ടാകും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെടുക. ഒമാനിലെ മസ്‌കറ്റിലേക്കും എയർ ഇന്ത്യ എക്‌സ്‌പ്രസ് 14 സർവീസുകൾ നടത്തും. ഡൽഹി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്‌ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുമാണ് ഈ സർവീസുകൾ.
.






