ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ നിരവധി സംശയങ്ങൾ. ഓഗസ്റ്റ് 4ന് എയർബസ് എ320 വിമാനമാണ് പറക്കുന്നതിനിടെ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ചില യാത്രക്കാർക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
വിമാനം പിന്നീട് സുരക്ഷിതമായി ഡൽഹിയിൽ ഇറക്കി. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ മോശം കാലാവസ്ഥയും എയർ ടർബുലൻസുമാകാം സംഭവത്തിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പിന്നീട് വന്ന പ്രസ്താവനയിൽ ടർബുലൻസിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല.
വിമാനത്തിലെ സാങ്കേതിക തകരാറുകളാകാം സംഭവത്തിന് കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും ഓട്ടോപൈലറ്റ് പ്രവർത്തനം നിലച്ചതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ.
വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പൈലറ്റ് വിമാനത്തിന്റെ മുൻഭാഗം താഴ്ത്താൻ സഹപൈലറ്റിനോട് നിർദേശിച്ചതായും ഇതാണ് വിമാനം ഏകദേശം 300 അടി താഴേക്ക് പതിക്കാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. പെട്ടെന്നുണ്ടായ താഴ്ചയിൽ യാത്രക്കാർ സീറ്റുകളിൽ നിന്ന് ഉയർന്നുപൊങ്ങി വീണതായും വിവരമുണ്ട്.
സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റൻ നടത്തിയ ലഹരിപരിശോധനയിൽ പ്രാഥമിക ഫലം തൃപ്തികരമല്ലെന്നാണ് വിവരം. തുടർന്ന് കൂടുതൽ കൃത്യതയുള്ള പരിശോധനയ്ക്കായി സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചു. ചില മരുന്നുകളുടെ ഉപയോഗം മൂലവും പ്രാഥമിക പരിശോധനയിൽ ഇത്തരത്തിലുള്ള ഫലം ലഭിക്കാമെന്നതിനാൽ രണ്ടാമത്തെ പരിശോധനാ ഫലം വന്ന ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.
വിമാനത്തിന് പ്രശ്നം നേരിട്ടിട്ടും അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തരമായി ഇറങ്ങാതെ ഡൽഹിയിലേക്ക് തന്നെ യാത്ര തുടർന്നതും അന്വേഷണത്തിൽ പരിശോധിക്കുന്നുണ്ട്. മധ്യപ്രദേശ് അല്ലെങ്കിൽ ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നാണ് കരുതുന്നത്.
യാത്രക്കാരുടെ പരിക്കുകളുടെ ഗുരുതരാവസ്ഥ പൈലറ്റുമാർക്ക് കൃത്യമായി അറിയാൻ കഴിഞ്ഞിരുന്നില്ലായിരിക്കാമെന്നും വിമാനം നിയന്ത്രണത്തിലായതിനെ തുടർന്നാകാം ഡൽഹിയിലേക്ക് യാത്ര തുടരാൻ തീരുമാനിച്ചതെന്നും വിലയിരുത്തലുകളുണ്ട്. വിമാനത്തിന്റെ യഥാർഥ തകരാറും സംഭവത്തിന്റെ കൃത്യമായ കാരണവും അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂ.












