കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷകരമാകുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. കപ്പലിൽനിന്നുള്ള എണ്ണച്ചോർച്ചയ്ക്കും കണ്ടെയ്നറുകളിലെ അപകടകരമായ വസ്തുക്കൾക്കും പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
കപ്പലും കടലിൽ കിടക്കുന്ന കണ്ടെയ്നറുകളും നീക്കം ചെയ്യേണ്ടത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കടലിനടിയിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കാലവർഷത്തിന് ശേഷം തുടർപരിശോധനകൾ നടത്താനാണ് തീരുമാനം. നിലവിലെ കാലാവസ്ഥയിൽ കടലിനടിയിൽ സുരക്ഷിതമായി പരിശോധന നടത്താൻ അനുയോജ്യമായ സാഹചര്യമില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, സാൽവേജ് നടപടികൾ കപ്പൽ കമ്പനി കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ കോടതിയിലെ വിശദീകരണം. കടലിനടിയിൽ കിടക്കുന്ന കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള ശ്രമം കൂടുതൽ അപകടസാധ്യത സൃഷ്ടിക്കാമെന്നും അതിനാൽ അവ കടലിനടിയിൽ തന്നെ ഉപേക്ഷിക്കുന്നതാണ് സുരക്ഷിതമെന്നും കമ്പനി വാദിച്ചു.
2025 മെയ് 25നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെ ലൈബീരിയൻ പതാകയുള്ള എംഎസ്സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്സി എൽസ 3 കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. കപ്പൽ മാസ്റ്ററെ രണ്ടാം പ്രതിയായും ഷിപ്പിംഗ് ക്രൂവിനെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യജീവന് അപകടമുണ്ടാകുന്ന വിധത്തിൽ ചരക്കുകപ്പൽ കൈകാര്യം ചെയ്തെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കടലിൽ തുടരുന്നത് പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിർണായക നിലപാട് അറിയിച്ചിരിക്കുന്നത്.




